ജാലകവിരിക്കപ്പുറം
തിരയൊടുങ്ങാത്ത കടൽ
എനിക്കും നിനക്കുമിടയിലെ
കിനാവിന്റെ ദൂരം.
ചിന്തകളുടെ സുതാര്യതയിൽ നിറയുന്നത്
നനുത്ത ഓർമകൾ -നമ്മുടെ
ജീവിതക്കാഴ്ചകളും.
നീ തന്ന ആകാശത്തിന്റെ നീലിമ,
നക്ഷത്രക്കുഞ്ഞുങ്ങളുടെ പൊന്നൊളി,
മൊട്ടക്കുന്നിലെ കുന്നിലെ -നെയ്മുളിൽ
പുല്ലിന്റെയീർപ്പം വറ്റിയ കഥകൾ.
കൊക്കിലൊളിപ്പിച്ച
കിന്നാരത്തിന്റെ ഇളം തൂവലുകൾ.
പ്രണയത്തിന്റെ മതിവരാത്ത
ഹരിത വസന്തം.
മൈലാഞ്ചിയുടെ നിറമുള്ളൊരു
കുപ്പിവള...
ഒക്കെ, ചാരെയുണ്ട്.
ഹൃദയത്തുടിപ്പിൽ
കൺപീലിച്ചോട്ടിൽ,
നെഞ്ചുരുക്കത്തിലുമഴിക്കാതെ വെക്കുന്ന
മോഹക്കെട്ടിൽ -പിന്നെയീ
മനസ്സറയിൽ.
പകൽ കിനാവുകളിലവ
സാന്ത്വനമാവുന്നു.
പകലറുതികളിൽ ഗദ്ഗദവും.
നോക്ക്,
ജാൽഅകവിരിക്കപ്പുറം
തിരയൊടുങ്ങാത്ത കടൽ
കാഴ്ച്ചപ്പരിധിയിലൊറ്റമനുഷ്യരില്ല.
ഞാനിവിടെ ഏകയായിക്കൂട്ടിൽ -നീ
കലണ്ടറുകൾ മാറ്റിമറിച്ച് -തീപ്പോലെ
കത്തുന്ന വെയിലും കൊണ്ടാ
പ്രവാസക്കൂട്ടിൽ...
പുറത്ത്;
സ്വപ്നങ്ങളുടെ മരുക്കാറ്റടിക്കുന്നുണ്ടാവും.
നമുക്കിത് വിരഹകാലം.

No comments:
Post a Comment